Sunday 21 October 2007

ഊര്‍ജ്ജ സംരക്ഷണം സാമൂഹിക കാഴ്‌ചപ്പാടില്‍

(ഈ ലേഖനത്തിനു 2006 ലെ ഊര്‍ജ്ജ സംരക്ഷണ ദിനത്തില്‍ പൊതു ജനങങളില്‍ നിന്നും ഉള്ള എറ്റവും മികച്ച ലേഖനതിനുള്ള അവാര്‍ഡ് സംസ്ഥാന വിദ്യുചക്തി വകുപ്പു മന്ത്രി ശ്രീ ഏ കെ ബാലനില്‍ നിന്നും ലഭിച്ചിരുന്നു.)

കേരള സംസ്ഥാന രൂപീകരണത്തിന്റെ 50-ം വര്‍ഷം തികയുന്ന ഈ വേളയില്‍ നടക്കുന്ന കണക്കെടുപ്പിലും വിശകലനത്തിലും ഊര്‍ജ്ജരംഗത്തെക്കൂടി കൊണ്ടു വരുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌. 1958 ല്‍ കേവലം 1.5 അണ മാത്രമായിരുന്നു 1 യൂണിറ്റ്‌ വൈദ്യുതിയുടെ വിലയെങ്കില്‍ ഇന്നത്‌ 95 പൈസയ്‌ക്കും 5.25 രൂപയ്‌ക്കും ഇടയില്‍ നില്‍ക്കുന്നു അന്ന്‌ 109.5 മെഗാവാട്ട്‌ ആയിരുന്നു സ്ഥാപിതശേഷിയെങ്കില്‍ ഇന്ന്‌ 2649.24 മെഗാവാട്ട്‌ ആവശ്യത്തിന്‌ തികയുന്നില്ല എന്ന പരിവേദനത്തിലാണ്‌ കേരളം. വൈദ്യുതി ഉത്‌പാദനവും ഉപയോഗവും തമ്മിലുള്ള വിടവാണ്‌ നാം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന്‌.
കെ.എസ്‌.ഇ.ബി യുടെ വെബ്‌സൈറ്റ്‌ കണക്ക്‌ പ്രകാരം 67,26,152 ഗാര്‍ഹിക ഉപഭോക്താക്കളുണ്ടെന്നാണ്‌. ഒരു വശത്ത്‌ വൈദ്യുത കമ്മി രൂക്ഷമായി നേരിടുമ്പാള്‍ മറ്റൊരു വശത്ത്‌ ഉപഭോഗഭ്രമം തലയ്‌ക്ക്‌ പിടിച്ച കാര്‍ണിവെലുകളെ അനുസ്‌മരിപ്പിക്കുന്ന വിധം ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്‌ മലയാളികള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്‌ട്രോണിക്‌ കണ്‍സ്യൂമര്‍ ചന്തയാണ്‌ കേരളം എന്നതിന്‌ വില്‌പ്പനയുടെ കണക്കുകള്‍ തന്നെ സാക്ഷി. ഇത്തരത്തിലുള്ള കൃത്യമായ രേഖപ്പെടുത്തലാണ്‌ ഒ.വി. വിജയന്റെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌'. ഇതില്‍ പുതിയ നൂറ്റാണ്ടിനെ സൂചിപ്പിക്കാനായി നാടു മുഴുവന്‍ വൈദ്യുതീകരിച്ചിരിക്കുന്നു. എന്തിന്‌ വധശിക്ഷ നടപ്പാക്കുന്നതുവരെ കമനീയമായി പ്ലേറ്റിംഗ്‌ നടത്തിിയ വൈദ്യുത കസേരയില്‍ ഇരുത്തിയാണ്‌. ആരാച്ചാര്‍ക്ക്‌ പകരം കര്‍മ്മം കംപ്യൂട്ടര്‍ സഹായത്തോടെ സാങ്കേതിക വിദഗ്‌ദര്‍ ഏറ്റെടുക്കുന്നു. പക്ഷെ യന്ത്രതകരാറുമൂലം സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. വിജയന്‍ നേരിട്ട്‌ സൂചിപ്പിക്കുന്നില്ലെങ്കിലും നാളെ ചിലപ്പോള്‍ യന്ത്രക്കേടായിരിക്കില്ല വൈദ്യുതിയില്ലായ്‌മയായിരിക്കും ഉപകരണങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കാത്തത്‌.
സാമൂഹ്യശാസ്‌ത്രരംഗത്തെ വിവിധ കുതിച്ചു ചാട്ടങ്ങള്‍ക്ക്‌ കേരളം മാതൃകയായിട്ടുണ്ട്‌. അഭിമാനകരമായ ആരോഗ്യ,ജീവിത നിലവാര സൂചികയും ഒട്ടും അഭിമാനകരമല്ലാത്ത സാമ്പത്തിക വളര്‍ച്ചാനിരക്കും ഒരേസമയം രേഖപ്പെടുത്തികൊണ്ടും ലോകത്തിന്റെ തന്നെ ചര്‍ച്ചയ്‌ക്ക്‌ വേദിയായിട്ടുണ്ട്‌ കേരളം. നോബല്‍ സമ്മാനിതര്‍ തന്നെ കേരളവികസനാനുഭവത്തെ പുകഴ്‌ത്തിയിട്ടുണ്ട്‌. സാക്ഷരതാ, ഇ-സാക്ഷരത, ശരാശരി ആയുര്‍ദൈര്‍ഘ്യം, ശിശു മരണനിരക്ക്‌, മനുഷ്യ വിഭവശേഷി, വിജ്‌ഞാനസമൂഹം എന്നിങ്ങനെ വിവിധ അളവുകോലുകളില്‍ നാം വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്‌. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‍ ചൈതന്യം പകരുന്നത്‌ ഇന്ധനങ്ങള്‍ തന്നെയാണ്‌, പെട്രോളിയം, വൈദ്യുതി.... ഇങ്ങനെ ഏതു രൂപം നേക്കിയാലും.
കേരള വികസന സംവാദങ്ങളിലും വിശകലനങ്ങളിലും കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കണം എന്ന്‌ ആവര്‍ത്തിച്ച്‌ പറയാറുള്ളതിലപ്പുറം ഊര്‍ജ്ജസംരക്ഷണം ഒരുതരത്തില്‍ ഊര്‍ജ്ജ ഉത്‌പാദനം തന്നെയാണ്‌ എന്ന തലത്തിലേക്ക്‌ ചര്‍ച്ചവരുന്നത്‌ കണ്ടിട്ടില്ല എന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ഊര്‍ജ്ജസംരക്ഷണമെന്നാല്‍ ലഭ്യമായ ഊര്‍ജ്ജം എത്രമാത്രം കാര്യക്ഷമമായി ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം അധികമായി ഊര്‍ജ്ജ ഉപഭോഗമില്ലാത്തതിനാല്‍ പ്രകൃതിക്ക്‌ ഏല്‍പ്പിക്കാനിടയുണ്ടായിരുന്ന ആഘാതത്തിന്റെ കുറവ്‌ ഒരു വികസിത സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ അനിവാര്യവുമാണ്‌.ലോകമെങ്ങും ഇന്ന്‌ ഊര്‍ജ്ജ പ്രതിസന്ധി വികസനചര്‍ച്ചകളിലെ മുഖ്യ വിഷയമാണ്‌ രണ്ട്‌ വ്യത്യസ്ഥ രീതികളിലും പ്രയോഗങ്ങളിലും ആണെങ്കിലും ധനാഢ്യനും ദരിദ്രനും വൈദ്യുതി/ഊര്‍ജ്ജക്ഷാമം നേരിടുന്നുണ്ട്‌. വറ്റിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജ ഉറവിടങ്ങളെ കൈക്കലാക്കാനുള്ള ത്വര യുദ്ധമോ-അധിനിവേശമോ ആയി പരിണമിക്കുന്നത്‌ ഊര്‍ജ്ജത്തിന്റെ സമകാലീന രാഷ്‌ട്രതന്ത്രം.
വിവിധ ജീവിത നിലവാര സൂചകങ്ങളില്‍ കേരളം വികസിത രാജ്യമായ അമേരിക്കയ്‌ക്ക്‌ ഒപ്പമാണ്‌. മുന്‍പ്‌ സൂചിപ്പിച്ച സൂചകങ്ങള്‍ നാം നിലനിര്‍ത്തേണ്ടതുണ്ട്‌. എന്നാല്‍ അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ജിക്കേണ്ട ചില സൂചകങ്ങളും ഉണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നത്‌ ഉചിതമായിരിക്കും. അമേരിക്കന്‍ പൗരന്റെ പ്രതിശീര്‍ഷ വൈദ്യുതോപയോഗം 13,456 യൂണിറ്റ്‌ ആയിരിക്കെ ഭാരതീയന്റെത്‌ കേവലം 665 യൂണിറ്റ്‌ ആണെന്ന്‌ 2005ലെ യു.എന്‍.ഡി.പി. ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ എടുത്തു പറയുന്നു. ഇവിടെയാണ്‌ പുതുചിന്ത വളരേണ്ടത്‌. ഒരു പക്ഷേ അമേരിക്കയ്‌ക്ക്‌ പോലും അനുകരിക്കാന്‍ പറ്റുന്ന ഒരു ഊര്‍ജാവബോധം നമുക്ക്‌ സൃഷ്‌ടിക്കാനാകണം. ഇതായിരിക്കണം സുവര്‍ണ്ണകേരളം ലോകത്തിന്‌ നല്‍കുന്ന 50-#ം പിറന്നാല്‍ സമ്മാനം. 90 കളുടെ ആദ്യം സാക്ഷരകേരളം സുന്ദരകേരളം എന്ന മുദ്രാവാക്യം ഒരു സാമൂഹ്യ വിപ്ലവത്തിന്‌ തന്നെ നാന്ദി കുറിച്ചു. ഇന്നും സാക്ഷരതയുടെ പ്രത്യക്ഷപരോക്ഷ നേട്ടങ്ങള്‍ നാം ആവോളം അനുഭവിക്കുന്നുണ്ട്‌. പത്തു വര്‍ഷത്തിനു ശേഷം അക്ഷയയിലൂടെ ഇ-സാക്ഷരതയിലും നാം ലോകശ്രദ്ധ ക്ഷണിച്ചു. ലോകത്തിലെ തന്നെ ആദ്യ കംപ്യൂട്ടര്‍ സാക്ഷരസമൂഹമായി നാം ഉടനെ പ്രഖ്യാപിക്കപ്പെടും,. എന്നാല്‍ ഇനി നമുക്ക്‌ മറ്റൊരു സാക്ഷരതയെ പറ്റി ചിന്തിക്കാം. 'ഊര്‍ജസംരക്ഷണ സാക്ഷരത'. ജീവിതം സുഖകരമാക്കാനും അയത്‌ന ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന്‌ നമുക്ക്‌ ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങള്‍ ഉപേക്ഷിക്കണം എന്ന പിന്തിരിപ്പന്‍ ആശയമല്ല മറിച്ച്‌ ഊര്‍ജദായകമായ ഉചിതമായ ഉപകരണങ്ങള്‍ വാങ്ങാന്‍ അവരെ പഠിപ്പിക്കാം. ഒരോ കുടുംബത്തില്‍ ഒരാളെങ്കിലും ഒരാഴ്‌ചയില്‍ കുറഞ്ഞത്‌ അര മണിക്കൂര്‍ ഊര്‍ജാവലോകനത്തിനും നീരീക്ഷണത്തിനും മാറ്റിവച്ചാല്‍ ആ കുടുംബത്തെ ഊര്‍ജസംരക്ഷണ കുടുംബമെന്ന്‌ പറയാം അങ്ങനെ ആദ്യ വില്ലേജ്‌, താലൂക്ക്‌, ജില്ല ക്രമത്തില്‍ സമയബന്ധിതമായി കേരളത്തെ ഊര്‍ജസംരക്ഷണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കാം. അക്ഷയ ഇ-സാക്ഷരതയില്‍ നടത്തിയതുപോലെ ശക്തമായ ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍, അനെര്‍ട്ട്‌, എന്‍ര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ഈ രംഗത്ത്‌ ഇതിനോടകം മികച്ച ട്രാക്ക്‌ റെക്കോര്‍ഡുകള്‍ നിര്‍മ്മിച്ചെടുത്ത സ്ഥാപനങ്ങളാണ്‌. ഇതിനൊപ്പം കേരളത്തിലെ 150 ഓളം വരുന്ന എന്‍ജിനീയറിംഗ്‌ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയെ ഈ നൂതനാശയത്തിന്റെ ചാലക ശക്തികളാക്കി മാറ്റാം. അതു വഴി ഇപ്പോള്‍ നടക്കുന്ന സ്വാശ്രയ കോളജ്‌ ചര്‍ച്ചയെ സ്വാശ്രയ കേരള പ്രവര്‍ത്തനമാക്കി മാറ്റി നവകേരള സൃഷ്‌ടിക്കായി അണി നിരത്താം. ഇത്‌ വഴി രണ്ട്‌ നേട്ടങ്ങളാണുള്ളത്‌. സ്‌ക്കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സമുഹത്തെ ഊര്‍ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം നാളത്തെ പൗരന്മായ അവര്‍ ഊര്‍ജാവബോധവും സ്വാഭിമാന ബോധവുമുള്ളവരുമായി വളരുകയും ചെയ്യും. സാങ്കേതിക വിദ്യയുടെ മാസ്‌മരിക പ്രഭാപൂരത്തില്‍ കണ്ണഞ്ചി നാം സ്വീകരിക്കുന്ന ഹൈടെക്‌ ജിവിത ശൈലിയില്‍ തന്നെയാണ്‌ ഭാവി ദുരന്ത ബീജങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്ന്‌ നമുക്ക്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കാം. ഇങ്ങനെ ആര്‍ത്തിയോടെ, അലക്ഷ്യമായി ഉപയോഗിച്ചു തീര്‍ക്കുന്ന ഇന്ധനങ്ങള്‍ നമ്മുടെതല്ലെന്നും ഭാവി തലമുറയുടെ പക്കല്‍നിന്നും കടം വാങ്ങിയതാണെന്നും അത്‌ സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാനുളള ബാധ്യത കാലം ചെല്ലുമ്പോള്‍ നമുക്കുണ്ടെന്നും ഓര്‍ത്താല്‍ ഊര്‍ജ സംരക്ഷണത്തിലേക്ക്‌ ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക്‌ കൊണ്ടു വരാം.

No comments: